new

Wednesday, January 25, 2012

സുകുമാര്‍ അഴീക്കോട്



സുകുമാര്‍ അഴീക്കോട്- ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം !!!

അഴീക്കോട്:
ആദ്യമൊക്കെ കെ.ടി. സുകുമാരന്‍ എന്ന പേരിലാണ് എഴുതിക്കൊണ്ടിരുന്നത്. പിന്നീട് സുകുമാര്‍ അഴീക്കോട് എന്നാക്കി. ചില ചെറു ലേഖനങ്ങള്‍ അമ്പതുകളില്‍ സുകുമാരന്‍ പൂതംപാറ എന്ന പേരിലുമെഴുതി. അഴീക്കോട് വിട്ട് മൂത്തകുന്നത്ത് എത്തിയപ്പോള്‍ കൊടുങ്ങല്ലൂരിനടുത്ത അഴീക്കോട്ട് വീട്‌വാങ്ങി, ആ പേരിനോടുള്ള മമത നിലനിര്‍ത്തി.

ജുബ്ബ :

അഴീക്കോടിന്റെ ജുബ്ബ അമ്പതു കൊല്ലത്തോളം തയ്ച്ചത് അഴീക്കോട്ടെ ദാമോദരന്‍ ടെയ്‌ലര്‍ ആയിരുന്നു. ദാമോദരന്‍ പിന്നീട് ജുബ്ബ സ്‌പെഷലിസ്റ്റ് ആയി. അധികം വൈകാതെ അദ്ദേഹം ജുബ്ബാ ദാമോദരന്‍ എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങി. നീളമുണ്ടെങ്കിലും ഇത്ര മെലിഞ്ഞ ജുബ്ബ ദാമോദരന്‍ തയ്ച്ചിട്ടുണ്ടാവില്ലെന്ന് അഴീക്കോട് മാഷ്. ഖാദി വളരെ ചെറുപ്പത്തില്‍ത്തന്നെ ധരിച്ചുതുടങ്ങി. മാര്‍പാപ്പയെ കാണാന്‍ ചെന്നപ്പോള്‍ ഹോട്ടലില്‍ ഖാദി ജുബ്ബ കഴുകാന്‍ കൊടുത്തു. പകരം കിട്ടിയത് നീലം നിറഞ്ഞ നീല ഖാദിയാണ്. അവിവാഹിതന് ഏതു വസ്ത്രവും നന്നായി സൂക്ഷിക്കാനാവില്ല എന്നൊരു ദര്‍ശനവും അഴീക്കോടിനുണ്ട്.

അപസര്‍പ്പക വായന:

തന്റെ കോപം, പ്രതികാരം, തിരിച്ചടി എന്നിവയുടെയൊക്കെ അപഥസഞ്ചാരമാണ് അഴീക്കോടിന്റെ ഡിറ്റക്ടീവ് നോവല്‍ വായന. പണ്ടൊക്കെ എപ്പോഴും മൂന്നും നാലും പുസ്തകങ്ങള്‍ വരെ പെട്ടിയില്‍ കാണും. പുകവലിക്കും മദ്യപാനത്തിനും ചീട്ടുകളിക്കും പകരമാണ് ത്രില്ലര്‍ വായനയെന്ന് അദ്ദേഹം പറയുമായിരുന്നു. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍, എഡ്ഗാര്‍ വാലസ്, അഗതാ ക്രിസ്റ്റി എന്നിവരാണ് പ്രിയപ്പെട്ട എഴുത്തുകാര്‍. മലയാളത്തില്‍ അപ്പന്‍തമ്പുരാന്റെ ഭാസ്‌കരമേനോനുശേഷം നല്ല രചനയില്ല. പരീക്ഷ പാസാകാത്തവര്‍ക്കും കൊള്ളരുതാത്തവര്‍ക്കുമായി ഈ മേഖല വിട്ടുകൊടുത്തിരിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാള്‍ എഴുത്തുകാരന്‍ ദുര്‍ഗാപ്രസാദ് ഖത്രിയുടെ 'വെളുത്തചെകുത്താനും' 'ചുവന്നകൈപ്പത്തി'ക്കും വൈചിത്ര്യമുണ്ട്. ഡ്രാക്കുള സ്‌തോഭജനകമായ രചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുരുവായൂര്‍:

അഴീക്കോട് ഏറ്റവും കൂടുതല്‍ ആധ്യാത്മിക പ്രഭാഷണം നടത്തിയിട്ടുള്ളത് ഗുരുവായൂരിലാണ്. രാമായണം, ഭാഗവതം, ഭഗവദ്ഗീത, ജ്ഞാനപ്പാന, നാരായണീയം എന്നിവയെക്കുറിച്ചാണ് ഈ പ്രഭാഷണങ്ങളിലധികവും. പക്ഷേ അമ്പലത്തില്‍ കയറി പ്രാര്‍ഥിച്ചില്ല. ദൈവത്തെ സ്‌നേഹമായാണ് താന്‍ കാണുന്നതെന്നാണ് അദ്ദേഹം ഇതേപ്പറ്റി പറഞ്ഞത്. ക്ഷേത്രനിര്‍മാണത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കാറുണ്ടായിരുന്നു. അനേകം അടരുകളും അര്‍ഥതലങ്ങളുമുള്ള വാക്കാണ് ക്ഷേത്രമെന്നും എഴുതിയിട്ടുണ്ട്.

ഗ്രാന്റ് വിറ്റാറ :

അഴീക്കോട് ഏറ്റവും കൂടുതല്‍ യാത്രചെയ്തിട്ടുള്ളത് ഗ്രാന്റ് വിറ്റാറയിലാണ്. ആദ്യം വാങ്ങിയ കാര്‍ മാരുതിയായിരുന്നു. ഡ്രൈവറാകാന്‍ കഴിയില്ലെന്ന പരിഹാസം മുഖവിലയ്‌ക്കെടുത്ത അദ്ദേഹം നാല്പത്താറാം വയസ്സില്‍ രണ്ടാഴ്ചകൊണ്ട് ഡ്രൈവിങ് പഠിച്ചു. ആദ്യ കാര്‍ മാരുതി 800 ആയിരുന്നു. പിന്നീട് സീലോ കാര്‍ വാങ്ങി. ഇപ്പോഴത്തെ ഗ്രാന്റ് വിറ്റാറ ഓടിച്ചിട്ടില്ല. സെക്രട്ടറികൂടിയായ സുരേഷാണ് കാറോടിച്ചിരുന്നത്്.

ആദ്യപ്രസംഗം:

അഴീക്കോട് ആത്മവിദ്യാസംഘത്തില്‍ 1946ലായിരുന്നു ആദ്യപ്രസംഗം. ഓംകാരത്തിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ചായിരുന്നു. 1949ല്‍ ഗുരുവായൂരില്‍ വെച്ച് ആദ്യത്തെ ആധ്യാത്മിക പ്രഭാഷണം. ഉപനിഷത്തും നവീന മനോവിജ്ഞാനീയവും എന്നതായിരുന്നു പ്രഭാഷണ വിഷയം. എന്നാല്‍ പ്രഭാഷകനെന്ന നിലയ്ക്ക് അഴീക്കോടിന്റെ പേരുമാത്രം അച്ചടിച്ചുകൊണ്ടുള്ള ആദ്യത്തെ പ്രഭാഷണം 1965 ഏപ്രില്‍ 14ന് വിഷുദിനത്തില്‍ ആശാന്‍ കവിതയെക്കുറിച്ചായിരുന്നു. ആശാന്റെ ജന്മദിനം കൂടിയായിരുന്നു അന്ന്.

ആദ്യ പ്രബന്ധം:

തൈത്തിരിയോപനിഷത്ത് എന്ന വിഷയത്തെ ആസ്​പദമാക്കി ആദ്യത്തെ ആധ്യാത്മിക പ്രബന്ധം 1948ല്‍ രചിച്ചു. തത്ത്വമസിയെക്കുറിച്ചുള്ള ആദ്യത്തെ ആലോചന ഈ പ്രബന്ധത്തില്‍ നിന്നായിരുന്നു. ആദ്യലേഖനം പ്രസിദ്ധപ്പെടുത്തിയത് 1944 ജനവരി 9ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. അതിനുമുമ്പയച്ച ഒരു ലേഖനം മാതൃഭൂമി തിരസ്‌കരിക്കുകയും ചെയ്തിരുന്നു.

ആദ്യ പുസ്തകം :

ആശാന്റെ സീതാകാവ്യമാണ് ആദ്യത്തെ പുസ്തകം. ആ പുസ്തകം പുറത്തുവന്നിട്ട് ഇപ്പോള്‍ 55 വര്‍ഷമായി. പി.കെ. ബ്രദേഴ്‌സ് ആയിരുന്നു പ്രസാധകര്‍. ആ പുസ്തകത്തിന് ഒരൊറ്റ അവാര്‍ഡ്‌പോലും ലഭിച്ചില്ല. തന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമായി അഴീക്കോടും ഏറ്റവും നല്ല രചനയായി വായനക്കാരും സ്വീകരിച്ച കൃതി ഇതാണ്. അഴീക്കോടിന് ഏറ്റവും അധികം അവാര്‍ഡ് ലഭിച്ച കൃതി തത്ത്വമസിയാണ് -24 പുരസ്‌കാരങ്ങള്‍ ലഭിച്ചു.

പാചകം :

പാചകം ഒട്ടും അറിയില്ല. പാചകക്കാരന്‍ പോയാല്‍, ക്ഷുഭിതനാകും. പലപ്പോഴും പാചകക്കാര്‍ ഓടിപ്പോയിട്ടുണ്ട്. ഓടിപ്പോയ ഒരു പാചകക്കാരന്‍ 'അഴീക്കോട് മാഷായി' കോഴിക്കോട്ട് പ്രസംഗിക്കുന്നതും കണ്ടിട്ടുണ്ട്. മത്സ്യം ഇഷ്ടമാണ്. ഗാന്ധിജിയുടെ ശുദ്ധി തനിക്കില്ലാതെ പോയത് മത്സ്യം കഴിക്കുന്നതുകൊണ്ടാണെന്നും മാഷ് ഏറ്റുപറഞ്ഞിട്ടുണ്ട്. മത്സ്യം കഴിക്കുന്നതു നിര്‍ത്തിയാല്‍ എക്‌സിമ പോകുമെന്നു ചിലര്‍ ഉപദേശിച്ചു. എക്‌സിമ സഹിച്ചാലും മത്സ്യം ഉപേക്ഷിക്കില്ലെന്ന് മാഷ് തുറന്നടിച്ചു.

ജ്യോതിഷം:

അഴീക്കോട് അല്പം ജ്യോതിഷവും വശത്താക്കിയിട്ടുണ്ട്. മേടത്തിലെ കാര്‍ത്തിക ഉച്ചസ്ഥായിയായതുകൊണ്ട് താനും ചൂടനായാണ് ജീവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ത്തിക നക്ഷത്രത്തിനും പ്രത്യേകതയുണ്ട്. ചിലപ്പോഴതു തെളിഞ്ഞു കത്തും. മറ്റുചിലപ്പോള്‍ മുനിഞ്ഞും കത്തും.

സിനിമ:

ആദ്യംകണ്ട സിനിമ 'നല്ല തങ്കാള്‍'. ഏറ്റവും കൂടുതല്‍ സിനിമ കണ്ടത് കുട്ടിക്കാലത്താണ്. അറ്റന്‍ബറോയുടെ 'ഗാന്ധിയും' അടൂരിന്റെ 'കൊടിയേറ്റവും' നല്ല സിനിമകളായതുകൊണ്ട് കണ്ടു. ഒടുവില്‍ കണ്ട രണ്ടുസിനിമകള്‍ 'പ്രാഞ്ചിയേട്ട'നും 'പ്രണയ'വുമാണ്.

ഭയം :

ഏറ്റവും ഭയപ്പെടുത്തുന്നതു വിമാനയാത്ര. കൊളംബോയിലും ഗള്‍ഫിലും യു.എസ്.എ.യിലും പോയിട്ടുണ്ടെങ്കിലും വിമാന യാത്ര ഭയന്ന് പല വിദേശ പരിപാടികളും ഉപേക്ഷിച്ചു. രോഗം വന്നപ്പോള്‍ മുംബൈയില്‍ വിദഗ്ധ ചികിത്സ ഏര്‍പ്പാട് ചെയ്തു. വിമാനഭയം കൊണ്ട് പോയില്ല.

അധ്യാപനം :

ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലാണിത്. പ്രസംഗത്തിന്റെ അംശം കൂടി അതിലുണ്ട്. ദീനബന്ധുവില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും മധുരമായ ഓര്‍മയാണ്. അധ്യാപന കാലത്താണ് ശബ്ദത്തിനും വിരലുകള്‍ക്കും പ്രാധാന്യമുണ്ടെന്നു ബോധ്യമായത്. വാസ്തവത്തില്‍ വിരലുകളിലൂടെയും പ്രസംഗം കേട്ടിരിക്കുന്നവരുടെ മുഖങ്ങളിലൂടെയുമാണ് പുതിയ ആശയങ്ങള്‍ ലഭിക്കുന്നത്.

സംഗീതം:

പങ്കജ്മല്ലിക്ക്, കെ.എല്‍. സൈഗാള്‍ എന്നിവരാണ് ഇഷ്ടഗായകര്‍. ബഷീറിന്റെ ഗ്രാമഫോണ്‍ പ്ലേയറും റെക്കോഡുകളും വാങ്ങാന്‍ തീരുമാനിച്ചതായിരുന്നു. അതുപഴയതാണെന്ന് മിത്രരൂപത്തില്‍വന്ന ശത്രു പറഞ്ഞു. അതു വാങ്ങാതിരുന്നത് വന്‍നഷ്ടമായെന്ന് മാഷ് പിന്നീട് പറഞ്ഞു. സൈഗാളിന്റെ 'സോജാ രാജകുമാരി' യാണ് ഏറ്റവും പ്രിയപ്പെട്ട ഗാനം. കര്‍ണാടക സംഗീതം ഇഷ്ടമാണെങ്കിലും മൃദംഗവാദനമാണ് പ്രിയംകരം. മണി അയ്യരുടെ വാദനത്തോട് പ്രത്യേക ഇഷ്ടം.





സര്‍ഗ്ഗധനന്‍ സുകുമാര്‍ അഴീക്കോടിന്.. കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍!!!!

Monday, January 16, 2012

യുഗാന്ത്യം




ഏതര്‍ഥത്തിലും ഒരു യുഗം അവസാനിക്കുകയാണ്. സമാനതകളില്ലാത്ത ഒന്നിന്റെ അന്ത്യം. ആപ്പിള്‍ മേധാവിപദം സ്റ്റീവ് ജോബ്‌സ് ഒഴിയുമ്പോള്‍ അതിനെ മറ്റൊരു തരത്തില്‍ വിശേഷിപ്പിക്കാനാവില്ല. ടിം കുക്കിനെ തന്റെ പിന്‍ഗാമിയായി നിര്‍ദേശിച്ചുകൊണ്ടാണ് സ്റ്റീവ് ജോബ്‌സ് രാജിക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.

സ്റ്റീവ് ജോബ്‌സിനെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ പടിയിറക്കമാണിത്. ഇത്തവണ പക്ഷേ, ആരോഗ്യപരമായ കാരണങ്ങളാലാണെന്ന് മാത്രം. 1976 ല്‍ താന്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച ആപ്പിളില്‍ നിന്ന് പുറത്തുപോയ അദ്ദേഹം, 1997 ലാണ് വീണ്ടും കമ്പനിയില്‍ തിരിച്ചെത്തുന്നത്.

തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്ന കമ്പനിയെ കൈപിടിച്ചുയര്‍ത്തുക മാത്രമല്ല, ഐപോഡ്, ഐഫോണ്‍ മുതലായ ഗാഡ്ജറ്റുകള്‍ അവതരിപ്പിക്കുക വഴി വിനോദവ്യവസായത്തിന്റെയും ടെക് ലോകത്തിന്റെയും ആശയവിനിമയത്തിന്റെയും അടിത്തറ തന്നെ സ്റ്റീബ് ജോബ്‌സും ആപ്പിളും പുനര്‍നിര്‍ണയിച്ചു.

1980 കളില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ തുടക്കം ആപ്പിളില്‍ നിന്നായിരുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടങിന്റെ പുത്തന്‍ യുഗം കഴിഞ്ഞ വര്‍ഷം ഉത്ഘാടനം ചെയ്തതും സ്റ്റീവ് ജോബ്‌സിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ തന്നെയാണ്-ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറിലൂടെ.

ആപ്പിളിന്റെ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടാണ് സ്റ്റീവ് ജോബ്‌സിന്റെ രാജി. ആപ്പിള്‍ ഓഹരികള്‍ക്ക് സംഭവിച്ച വന്‍ ഇടിവ്, സ്റ്റീവ് ജോബ്‌സ് എന്ന മനുഷ്യന്റെ വിപണിയിലെ വിശ്വാസ്യത എത്രയായിരുന്നു എന്നതിന്റെ സൂചനയാകുന്നു.

ഈ അവസരത്തില്‍ തന്റെ
ജീവിതത്തെക്കുറിച്ച് സ്റ്റീവ് ജോബ്‌സ് മുമ്പൊരിക്കല്‍ സംസാരിച്ചത് ഇവിടെ പുനപ്രസിദ്ധീകരിക്കുകയാണ്.
സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് അദ്ദേഹം സംസാരിച്ചതാണിത്........

സ്വന്തം ജീവിതം സ്വയം ജീവിക്കുക

''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു. സത്യത്തില്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തവനല്ല ഞാന്‍. നിങ്ങളോട് എന്റെ ജീവിതത്തിലെ മൂന്നു കഥകള്‍ പറയാം. അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് പറയാം.

ഞാന്‍ പഠിച്ച റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന ചോദ്യത്തിന് ഞാന്‍ ജനിക്കും മുമ്പുള്ള കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് അവിവാഹിതയായ എന്റെ അമ്മ ഗര്‍ഭിണിയായത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും തന്നെ വേണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ എന്നെ ദത്തെടുക്കാന്‍ ഒരു വക്കീലും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ പിറന്നപ്പോള്‍ വേണ്ടത് പെണ്‍കുട്ടിയാണന്ന് പറഞ്ഞ് അവര്‍ പിന്മാറി. വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത സ്ഥാനത്തുള്ള ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത ഭര്‍ത്താവ് സ്‌കൂള്‍ വിദ്യാഭ്യാസം പോലും തികച്ചിട്ടില്ലെന്നും ഭാര്യ ബിരുദമെടുത്തിട്ടില്ലെന്നും പിന്നീടാണ് അമ്മ അറിഞ്ഞത്. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് കിട്ടിയ ശേഷമാണ് അമ്മ എന്നെ കൈമാറിയത്.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷം കഴിഞ്ഞ് ഞാന്‍ കോളേജില്‍ പോവുക തന്നെ ചെയ്തു. സ്റ്റാന്‍ഫോര്‍ഡ് പോലെ ചെലവേറിയതായിരുന്നു റീഡ് കോളേജും. പാവങ്ങളായ മാതാപിതാക്കള്‍ സ്വന്തം വരുമാനം മുഴുവനും എന്റെ പഠിപ്പിന് ചെലവിടുകയായിരുന്നു. ആറ് മാസത്തിനകം എനിക്ക് കഥയില്ലായ്മ ബോധ്യമായി. ജീവിതം കൊണ്ട് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. കോളേജ് വിദ്യാഭ്യാസം ഒരു വഴി തരുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം പഠിപ്പ് ഉപേക്ഷിക്കുകയാണെന്ന് എനിക്ക് തോന്നി. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് മനസ്സിലായി.

ഉറങ്ങാന്‍ മുറിയില്ലാത്തതിനാല്‍ കൂട്ടുകാരുടെ റൂമിലെ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല്‍ കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണ അമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. ആ അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് (കാലിഗ്രാഫി) പരിശീലിപ്പിക്കുന്ന ഒരു വിഭാഗം ഉണ്ട്. രാജ്യത്തെത്തന്നെ ഏറ്റവും മികച്ച കാലിഗ്രാഫി ഇന്‍സ്റ്റ്യൂട്ടുകളിലൊന്നായിരുന്നു അത്. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രഫിക്ലാസ്സില്‍ ചേര്‍ന്നു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്നെനിക്ക് തോന്നിയിരുന്നില്ല. പക്ഷേ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ആ പഠിച്ചതൊക്കെ എനിക്ക് പ്രയോജനമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച ഭംഗിയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.

ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്. ഞാന്‍ ഭാഗ്യവാനായിരുന്നു. ഇഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തിലേ അവസരം കിട്ടി. ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിളിനെ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള, 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയാക്കി. എനിക്ക് 29 വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ വമ്പന്‍ കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.

നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പിരിച്ചുവിടുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ ഉണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് അപകര്‍ഷത തോന്നി. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.

ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.

പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം. നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.


എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'

കഴിഞ്ഞ 33 വര്‍ഷമായി ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്: 'ഇന്ന് എന്റെ അന്ത്യമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ് എനിക്ക് ക്യാന്‍സറുണ്ടെന്ന് കണ്ടെത്തി. പാന്‍ക്രിയാറ്റിക്ക് ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ല, ഡോക്ടര്‍ പറഞ്ഞു. ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ. എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കിയ ശേഷം തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരിക്കാന്‍ ഒരുങ്ങിക്കൊള്ളു, എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്ന്. ഒരു തരം വിടവാങ്ങല്‍ തന്നെ. ഒരു ദിവസം മുഴുവന്‍ ഞാന്‍ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

വെകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ട്. കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ഭേദപ്പെടുത്താവുന്ന അപൂര്‍വ്വം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നു അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് ഞാന്‍ ഉറപ്പിച്ച് പറയും.

ആരും മരിക്കാന്‍ മോഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കൊതിക്കുന്നവര്‍ പോലും പെട്ടെന്ന് മരിക്കാന്‍ ഇഷ്ടപ്പെടില്ല. എന്നാലും മരണം നമ്മുടെ എല്ലാം അന്തിമവിധിയാണ്. അതില്‍ നിന്നാരും രക്ഷപ്പെട്ടിട്ടില്ല, രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ നിങ്ങളാണ് പുതിയത്. എന്നാല്‍ അല്‍പ കാലം കൊണ്ട് നിങ്ങള്‍ തന്നെ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായി അതില്‍ ഖേദിക്കുന്നു. എന്ന് വെച്ച് അത് സത്യമല്ലാതാവില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. അന്യരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. ആ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.

ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ്
എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്‌റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നു അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960 കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.

സ്‌റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970 ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.

താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശന്നിരിക്കുക. വിഡ്ഢിയായിരിക്കുക.(Stay Hungry. Stay Foolish..)

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.

ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.''

സ്റ്റീവിന്റെ മാത്രം വഴികള്‍ !!!




സ്റ്റീവ് ജോബ്‌സിന്റെ വേര്‍പാടിലൂടെ ലോകത്തിന് നഷ്ടമായത് എന്താണ്. സങ്കേതികരംഗത്തെ അതികായനെന്ന് നിസംശയം പറയാം. പക്ഷേ, അത് മാത്രമാണോ. തീര്‍ച്ചയായും അല്ല. ലോകം കണ്ട ഏറ്റവും വലിയ ക്രാന്തദര്‍ശികളിലൊരാള്‍ സ്റ്റീവിലൂടെ നഷ്ടമായിരിക്കുന്നു. സമീപകാല ചരിത്രം സാക്ഷിയായ ഏറ്റവും ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് രൂപംനല്‍കുക വഴി സാങ്കേതികലോകത്തിന് ഭാവിയിലേക്കുള്ള വഴി തുറക്കുയാണ് സ്റ്റീവ് ചെയ്തത്. പെട്ടന്നാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത അസാധാരണമായ ചരിത്രം അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയായിരിക്കുന്നത്.

സ്റ്റീവിന്റെ വഴികള്‍ സ്റ്റീവിന് മാത്രമുള്ളതായിരുന്നു. ആ വിചിത്രവഴികള്‍ക്ക് ഒട്ടേറെ കൈവഴികളുണ്ട്. ഒരു ഉത്പന്നം രൂപകല്‍പ്പന ചെയ്യുന്നത് മുതല്‍, അതിന്റെ പാക്കറ്റ് തയ്യാറാക്കുന്നതു വരെയും, അതിന്റെ ടിവി പരസ്യം തയ്യാറാക്കുന്നത് മുതല്‍ അത് പൊതുജനസമക്ഷം അവതരിപ്പിക്കുന്നത് വരെയും നീളുന്നു സ്റ്റീവിന്റെ ജാഗ്രതയും ശ്രദ്ധയും. ഒരു വിശദാംശവും വിട്ടുപോകാതെയുള്ള കണിശത, തികഞ്ഞ പ്രൊഫഷണലിസം. ഒരു മാനേജ്‌മെന്റ് വിദഗ്ധനും കഴിയാത്തത്ര വലിയ മികവാണ് ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റി ബിരുദം പോലുമില്ലാത്ത സ്റ്റീവ് കാട്ടിയത്.

ഉപഭോക്താവിന് വേണ്ടത്


മാര്‍ക്കറ്റ് റിസര്‍ച്ച് അത്ര ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയല്ല സ്റ്റീവ് ജോബ്‌സ്. ഉപഭോക്താക്കള്‍ക്ക് വേണ്ടതെന്താണെന്ന് അവരോട് ചോദിച്ച് മനസിലാക്കി, അതുപ്രകാരം ഉത്പന്നങ്ങള്‍ മെനയാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല.

ഇക്കാര്യത്തില്‍ സ്റ്റീവ് പറഞ്ഞിരുന്നത് ഇങ്ങനെ : 'എന്താണ് വേണ്ടതെന്ന് ഉപഭോക്താക്കളോട് ചോദിച്ച് മനസിലാക്കിയിട്ട് നിര്‍മാണം നടത്താന്‍ നിങ്ങള്‍ക്കാവില്ല. കാരണം, നിങ്ങളുടെ ഉപകരണം എത്തുമ്പോഴേക്കും ഉപഭോക്താക്കള്‍ പുതിയ വേറെ എന്തിന്റെയെങ്കിലും പിന്നാലെ പോയിട്ടുണ്ടാകും'.

കലാസൃഷ്ടിയുടെ കാര്യത്തിലായാലും ടെക്‌നോളജിയിലായാലും സര്‍ഗാത്മകതയെന്നത് വ്യക്തിഗതമായ സംഗതിയാണ്. ആസ്വാദകരുടെ താത്പര്യങ്ങള്‍ ആരാഞ്ഞിട്ട് ഒരു ചിത്രകാരന് തന്റെ സൃഷ്ടി നടത്താനൊക്കുമോ. ഹെന്‍ട്രി ഫോര്‍ഡ് ഒരിക്കല്‍ പറഞ്ഞു: 'എന്റെ കസ്റ്റമേഴ്‌സിനോട് എന്താണ് ആവശ്യമെന്ന് ഞാന്‍ ചോദിച്ചിരുന്നെങ്കില്‍, വേഗമേറിയ കുതിരയെ വേണമെന്ന് ഒരുപക്ഷേ അവര്‍ പറഞ്ഞേനെ'.

എന്നുവെച്ചാല്‍, ഇത്തരം കാര്യങ്ങളില്‍ ജന്മപ്രേരണയാകണം മാര്‍ഗദര്‍ശിയെന്ന് സാരം. സ്റ്റീവ് ആ വഴി തന്നെയാണ് സ്വീകരിച്ചത്. ഉപഭോക്താക്കള്‍ എന്താകും സ്വീകരിക്കുകയെന്ന് മുന്‍കൂട്ടിയറിയുന്ന അസാധാരണ പ്രതിഭയായിരുന്നു സ്റ്റീവെന്ന്, അദ്ദേഹം പുറത്തിറക്കിയ ഉത്പന്നങ്ങള്‍ നേടിയ വിജയം വ്യക്തമാക്കുന്നു.

2001 ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഐതിഹാസിക ഉത്പന്നമായ ഐപോഡിന്റെ കാര്യമെടുക്കാം. എംപിത്രീ പ്ലെയറുകള്‍ക്ക് അത്രകാലവും വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. എന്നാല്‍, ഐപോഡ് അക്കാര്യം തിരുത്തിക്കുറിച്ചു. കമ്പ്യൂട്ടിങിന്റെയും സംഗീതവ്യവസായത്തിന്റെയും ശിരോലിഖിതം ഒരേസമയം മാറ്റി മറിക്കുന്ന ഒന്നായി ഐപോഡ് മാറി.

ഐപോഡ് മാത്രമല്ല, അതിന്റെ വികസിപ്പിച്ച രൂപമായ ഐഫോണും, ഐഫോണിന്റെ ചുവടുപിടിച്ച് രംഗത്തെത്തിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡും ഉപഭോക്താക്കള്‍ നെഞ്ചിലേറ്റു വാങ്ങി.

രഹസ്യം, പരമരഹസ്യം

ഓരോ പുതിയ ഉത്പന്നവും അതീവരഹസ്യമായാണ് ആപ്പിള്‍ രൂപകല്‍പ്പന ചെയ്യുന്നത്. രഹസ്യം പുറത്തുപോകാതിരിക്കാനായി, പ്രതിരോധ സ്ഥാപനങ്ങളിലേതുപോലുള്ള മുന്‍കരുതലുകളാണ് സ്റ്റീവ് കൈക്കൊള്ളുക. ഒരു ഉത്പന്നത്തിന്റെ വിവിധ ഭാഗങ്ങള്‍ ചിട്ടപ്പെടുത്തുക വ്യത്യസ്ത ഗ്രൂപ്പുകളാകും. പക്ഷേ, ഏത് ഉത്പന്നത്തിനായാണ് തങ്ങള്‍ ജോലിയെടുക്കുന്നതെന്ന് അവര്‍ അറിയുക ആ ഉത്പന്നം സ്റ്റീവ് പൊതുവേദിയില്‍ അവതരിപ്പിക്കുമ്പോഴാകും.

ആപ്പിളിന്റെ ഉത്പന്നം ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ഒരു 'സ്‌പെഷല്‍ ഈവന്റി'നുള്ള ക്ഷണം മാധ്യമങ്ങള്‍ക്കും വിഐപികള്‍ക്കും ആപ്പിളിന്റെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗം അയയ്ക്കുന്നു. എന്നാല്‍, എന്താണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ഒരു സൂചനയും ആപ്പിള്‍ നല്‍കില്ല. സ്വാഭാവികമായും, ടെക് ബ്ലോഗുകളും ഓണ്‍ലൈന്‍ സൈറ്റുകളുമെല്ലാം ആപ്പിള്‍ എന്താണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ചര്‍ച്ച ചെയ്യാന്‍ തുടങ്ങുന്നു. വരാന്‍ പോകുന്ന ഉത്പന്നത്തിന് കോടിക്കണക്കിന് ഡോളറിന്റെ പബ്ലിസിറ്റിയാണ് ഇതുവഴി മുന്‍കൂറായി നേടാനാവുക.

ആപ്പിളിന്റെ പ്രശസ്തമായ റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുടങ്ങാനായി സ്റ്റീവ് റിക്രൂട്ട് ചെയ്തത് റോണ്‍ ജോണ്‍സണെയാണ്. ഇത്തരമൊരു നീക്കം ആപ്പിള്‍ നടത്തുന്ന കാര്യം പുറത്തറിയാതിരിക്കാന്‍, യഥാര്‍ഥ പേര് മറച്ചുവെച്ചാണ് ജോണ്‍സണ്‍ മാസങ്ങളോളം പ്രവര്‍ത്തിച്ചത്. ആപ്പിളിന്റെ ഫോണ്‍ ഡയറക്ടറിയില്‍ പോലും യഥാര്‍ഥ പേരിലല്ല അദ്ദേഹത്തിന്റെ നമ്പര്‍ നല്‍കിയിരുന്നത്.

2007 ജനവരിയില്‍ ഐഫോണ്‍ അവതരിപ്പിക്കുമ്പോള്‍, സാന്‍ ഫ്രാന്‍സിസ്‌കോയിലെ വേദിയില്‍ ഐഫോണിന്റെ എല്ലാ പരസ്യബാനറുകളും കറുത്ത ക്യാന്‍വാസിനാല്‍ മറച്ചിരുന്നു. മണിക്കൂറുകള്‍ നീളുന്ന അവതരണത്തിനൊടുവില്‍ സ്റ്റീവ് ഐഫോണിന്റെ കാര്യം പരാമര്‍ശിക്കുമ്പോഴാണ് ബാനറുകളും പരസ്യവാക്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങാന്‍ ആരംഭിച്ചത്. ഒറ്റയടിക്ക് ലോകം ഐഫോണ്‍ യുഗത്തിലേക്ക് കടന്നു.

വേഷം ഒന്ന്, ഉത്പന്നങ്ങള്‍ പലത്


പുതിയ ഉത്പന്നം ഏതായിരിക്കുമെന്ന കാര്യം രഹസ്യമായിരിക്കുമെങ്കിലും, സ്റ്റീവ് ഏത് വേഷത്തിലാകും സ്റ്റേജിലെത്തുകയെന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒരേ വേഷത്തിലാണ് സ്റ്റീവിനെ സ്റ്റേജില്‍ കണ്ടിട്ടുള്ളത്. കറുത്തനിറമുള്ള കോളറില്ലാത്ത സെന്റ് ക്രോയിക്‌സ് സ്വിറ്റര്‍, നീലനിറമുള്ള ലെവി 501 ജീന്‍സ്, ന്യൂ ബാലന്‍സ് 991 ഷൂസ്.

സ്റ്റീവിന്റെ അഭിരുചികള്‍ പ്രതിഫലിപ്പിക്കുന്നത് തന്നെയാണ് ഈ വേഷം. ശരിക്കും ആപ്പിളിന്റെ കോര്‍പ്പറേറ്റ് ബ്രാന്‍ഡിങ് ആയി മാറി ആ വേഷം. വേഷവിതാനങ്ങളില്‍ അത്ര ശ്രദ്ധിക്കുന്നയാളല്ല താനെന്ന് സ്റ്റീവ് സുഹൃത്തുക്കളോട് പറയുമായിരുന്നു. ആ 'അശ്രദ്ധ'യാണോ സ്‌റ്റേജിലും കണ്ടിരുന്നത്.

ജീവിതവീക്ഷണം

സാങ്കേതികവിദ്യയില്‍ അഭിരുചിയുള്ള ഹിപ്പികളില്‍ പെടുത്താവുന്ന ചെറുപ്പക്കാരനായിരുന്നു 1960 കളിലും 1970 കളിലും സ്റ്റീവ്. 'അറ്റാറി'യെന്ന ഗെയിം നിര്‍മാണകമ്പനിയില്‍ സ്റ്റീവ് ജോലിക്ക് ചേരുന്നത് തന്നെ, ഇന്ത്യ സന്ദര്‍ശിച്ച് തന്റെ ഗുരുവിനെ കാണാനാണ്.

1974 ല്‍ ഇന്ത്യയിലെത്തിയ സ്റ്റീവ് സുഹൃത്തിനൊപ്പം ഹിമാലന്‍ താഴ്‌വര സന്ദര്‍ശിച്ചു. ദാരിദ്യത്തിന്റെയും ഇല്ലായ്മയുടെയും യഥാര്‍ഥ മുഖം ആ ചെറുപ്പക്കാരന്‍ ഇന്ത്യയില്‍ കണ്ടു. തന്റെ ജീവിതവീക്ഷണം രൂപപ്പെടുത്താന്‍ ഏറെ സഹായിച്ച ഒന്നായിരുന്നു ആ സന്ദര്‍ശനം. അക്കാലത്ത് എല്‍എസ്ഡി (Lysergic acid diethylamide) എന്ന മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സ്റ്റീവ് സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് സ്റ്റീവ് മടങ്ങിയെത്തുന്നത് ബുദ്ധമതം സ്വീകരിച്ചിട്ടാണ്. ശിഷ്ടജീവിതം മുഴുവന്‍ ബുദ്ധമത വിശ്വാസിയായിരുന്നു അദ്ദേഹം. അതെപ്പറ്റി സ്റ്റീവ് പറഞ്ഞിട്ടുള്ളത് ഇങ്ങനെ: 'ഞാന്‍ ജീവതത്തില്‍ കൈക്കൊണ്ട പ്രധാനപ്പെട്ട രണ്ടോ മൂന്നോ തീരുമാനങ്ങളില്‍ ഒന്നാണിത്'.

ഇരുപത്തിമൂന്നാം വയസ്സില്‍ കോടീശ്വരനായ വ്യക്തിയാണ് സ്റ്റീവ്. പക്ഷേ, പണം സ്റ്റീവിന് ഒരിക്കലും പ്രധാനപ്പെട്ടതായി തോന്നിയിട്ടില്ല. 'വാള്‍സ്ട്രീറ്റ് ജേര്‍ണലി'ന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റീവ് പറഞ്ഞു: 'ഏറ്റവും സമ്പന്നനെന്ന നിലയ്ക്ക് സെമിത്തേരിയില്‍ കിടക്കുന്നതില്‍ കാര്യമില്ല....അത്ഭുതകരമായ എന്തെങ്കിലും ചെയ്തു എന്ന് കരുതി ദിവസവും കിടക്കാന്‍ പോകുന്നതിലാണ് കാര്യം....എനിക്ക് പ്രധാനം അതാണ്'.

ഡിസൈന്‍ എന്നാല്‍ ലാളിത്യം

ആപ്പിള്‍ ഉത്പന്നങ്ങളുടെ ഡിസൈന്‍ എങ്ങനെ ഇത്തരത്തില്‍ ആകര്‍ഷകമാകുന്നു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്. സ്റ്റീവിനെ സംബന്ധിച്ചിടത്തോളം ഡിസൈന്‍ എന്നത് ചമയം (ഡെക്കറേഷന്‍) അല്ലായിരുന്നു. ചമയമെന്നത് ഒരു ഉത്പന്നത്തിന്റെ പുറംമോടിയാണ്. നിറവും സ്‌റ്റൈലുമെല്ലാം അതിന്റെ ഭാഗമാണ്. സ്റ്റീവിന് ഡിസൈന്‍ എന്നത് ഒരു ഉപകരണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഡിസൈനെന്നാല്‍, ഉത്പന്നത്തിന്റെ 'പ്രവര്‍ത്തനം' (ഫങ്ഷന്‍) ആണെന്ന് സ്റ്റീവ് ലോകത്തിന് ബോധ്യമാക്കിക്കൊടുത്തു.

എന്നുവെച്ചാല്‍, ഒരു ഉപകരണത്തിന്റെ ലാളിത്യമാണ് അതിന്റെ ഡിസൈനിന്റെ കാതലെന്ന് സ്റ്റീവ് വിശ്വസിച്ചു. ഉപകരണങ്ങള്‍ ഉപയോഗിക്കുന്നയാളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് സ്റ്റീവിന് നിര്‍ബന്ധമുണ്ടായിരുന്നു.

'മൂന്ന് ക്ലിക്കുകൊണ്ട് ഒരാള്‍ ആഗ്രഹിക്കുന്ന ഗാനം കേള്‍ക്കാന്‍ സാധിക്കണം'-എന്നാണ് ഐപോഡിനെക്കുറിച്ച് സ്റ്റീവിനുണ്ടായിരുന്ന കാഴ്ചപ്പാട്. അവസാനം പുറത്തുവന്ന ഉത്പന്നം അത്തരത്തിലുള്ളത് തന്നെയായിരുന്നു. എഫ്എം റേഡിയോ, റിക്കോര്‍ഡിങ് മുതലായ സംഗതികളും ഐപോഡില്‍ ആദ്യം ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു. പക്ഷേ, അതൊക്കെ ഒഴിവാക്കി തികച്ചും ലളിതമായ ഒരു മ്യൂസിക് പ്ലെയറാക്കി ഐപോഡിനെ പുറത്തിറക്കുകയായിരുന്നു.

'വണ്‍ മോര്‍ തിങ്....'

ആപ്പിളിന്റെ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങുകളില്‍ സ്റ്റീവ് പ്രത്യക്ഷപ്പെടുക, കണിശതയോടെയുള്ള റിഹേഴ്‌സലിന് ശേഷമായിരിക്കും. എല്ലാം പറഞ്ഞുതീര്‍ന്നുവെന്ന പ്രതീതി സൃഷ്ടിച്ച ശേഷം, അവസാനം സ്റ്റീവ് ഇങ്ങനെ പറയും :'വണ്‍ മോര്‍ തിങ്...'. ആ 'വണ്‍ മോര്‍ തിങി'ലാകും ആപ്പിളിന്റെ പുതിയ ഉത്പന്നമെന്തെന്ന് സ്റ്റീവ് വെളിപ്പെടുത്തുക.


2000 ലെ മാക്‌വേള്‍ഡ് സമ്മേളനത്തില്‍ 'മാക് ഒഎസ് എക്‌സ്' അവതരിപ്പിക്കപ്പെട്ടു. ആ ഓപ്പറേറ്റിങ് സിസ്റ്റം എങ്ങനെയൊക്കെ പേഴ്‌സണല്‍ കമ്പ്യൂട്ടിങിനെ മാറ്റിമറിക്കാന്‍ പോകുന്നുവെന്ന സുദീര്‍ഘമായ അവതരണത്തിന് ശേഷം, മടങ്ങാനൊരുങ്ങവെ സ്റ്റീവ് പറഞ്ഞു, 'വണ്‍ മോര്‍ തിങ്...'!!!.

ആപ്പിളിന്റെ ഇടക്കാല സിഇഒ (iCEO) എന്ന പദവിയില്‍ നിന്ന് താന്‍ ശരിക്കും സിഇഒ ആകുന്നു എന്നതായിരുന്നു ആ പ്രഖ്യാപനം. സദസ്സ് കരഘോഷത്തോടെ ആ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. 1996 ല്‍ ആപ്പിളില്‍ വീണ്ടുമെത്തിയ സ്റ്റീവ്, കമ്പനിയുടെ ഇടക്കാല സിഇഒ പദവിയാണ് അതുവരെ വഹിച്ചിരുന്നതെന്ന് പലരും തിരിച്ചറിഞ്ഞത് ആ പ്രഖ്യാപനവേളയിലായിരുന്നു! സ്റ്റീവിന്റെ 'വണ്‍ മോര്‍ തിങി'ലൂടെ പുറത്തു വന്നവയില്‍ പവര്‍ബുക്ക് ജി4, ഐപോഡ് ടച്ച്, ഫെയ്‌സ്‌ടൈം വീഡിയോ കോളിങ് സംവിധാനം ഒക്കെ ഉള്‍പ്പെടുന്നു.

സ്റ്റീവ് ജോബ്‌സ്

സ്റ്റീവ് ജോബ്‌സ് - ഭാവിയെ കണ്ടെത്തിയ മനുഷ്യന്‍




ഭാവി പ്രവചിക്കുന്നവരുണ്ട്, ഭാവിക്ക് വേണ്ടി മുന്‍കരുതലെടുക്കുന്നവരുണ്ട്, ഭാവി മുന്നില്‍ കണ്ട് അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയുന്നവരും കുറവല്ല. എന്നാല്‍, ഭാവി കണ്ടുപിടിക്കുന്നവര്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. അന്തരിച്ച ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവന്‍ പോള്‍ ജോബ്‌സ് അഥവാ സ്റ്റീവ് ജോബ്‌സ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വമായി മാറുന്നത് അതുകൊണ്ടാണ്. ഭാവിയെ കണ്ടെത്തിയ മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഭാവി തലമുറകളാകും അദ്ദേഹത്തോട് ഏറ്റവും കടപ്പെട്ടിരിക്കുക.

'നമ്മുടെയെല്ലാം ജീവിതത്തെ സമ്പുഷ്ടമാക്കാന്‍ പാകത്തില്‍ എണ്ണമറ്റ കണ്ടുപിടിത്തങ്ങള്‍ക്ക് വഴിതുറന്നത് സ്റ്റീവിന്റെ പ്രതിഭയും താത്പര്യവും ഊര്‍ജവുമാണ്. അളവറ്റ രീതിയില്‍ ലോകമിന്ന് കൂടുതല്‍ നല്ല ഇടമായിരിക്കുന്നത് സ്റ്റീവ് മൂലമാണ്'-ആപ്പിള്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. സാങ്കേതികവിദ്യയ്ക്ക് എങ്ങനെ മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്തനാകുമെന്ന് സ്റ്റീവ് ലോകത്തിന് കാട്ടിക്കൊടുത്തു. സമാനതകളില്ലാത്ത രീതിയില്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ മാറിയതിന് പിന്നിലെ വിജയരഹസ്യം സ്റ്റീവല്ലാതെ മറ്റാരുമായിരുന്നില്ല. ഒരേ കമ്പനിയെ രണ്ടുതവണ അദ്ദേഹം ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചു.

അതുകൊണ്ടാണ്, കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും മികച്ച സിഇഒ സ്റ്റീവാണെന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് അടുത്തയിടെ അഭിപ്രായപ്പെട്ടത്. ഒന്നല്ല രണ്ടുതവണ ആപ്പിള്‍ കമ്പനിയെ ശക്തമായ കോര്‍പ്പറേഷനായി കെട്ടിപ്പെടുത്തതില്‍ ജോബ്‌സിനെ പുകഴ്ത്തിയേ തീരൂ എന്നാണ് അദ്ദേഹം പറഞ്ഞത്. എണ്ണവ്യവസായി ജോണ്‍ ഡി റോക്ക്‌ഫെല്ലര്‍, കാര്‍ വ്യവസായി ഹെന്‍ട്രി ഫോര്‍ഡ് തുടങ്ങിയ അമേരിക്കന്‍ വ്യവസായ ഭീമന്‍മാരെപ്പോലും സ്റ്റീവ് ജോബ്‌സ് കടത്തിവെട്ടുന്നതായും ഷിമിഡ്ത് പറഞ്ഞു.


സ്റ്റീവ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ പിടിയിലായത് 2004 ലാണ്. പക്ഷേ, രോഗം അദ്ദേഹത്തെ തളര്‍ത്തിയില്ല. ആപ്പിളിന്റെ ഏറ്റവും വിജയിച്ച രണ്ട് ഉപകരണങ്ങള്‍ അതിന് ശേഷമാണ് പുറത്തു വന്നത്-ഐഫോണും ഐപാഡും. ആപ്പിളിന്റെ ഐപോഡ് എങ്ങനെയാണോ സംഗീതാസ്വാദനത്തിന്റെയും സംഗീത വ്യവസായത്തിന്റെയും വ്യാകരണം മാറ്റിയെഴുതിയത്, അതേ രീതിയില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ശിരോലിഖിതം ഐഫോണ്‍ മാറ്റി വരച്ചു, പേഴ്‌സണല്‍ കമ്പ്യൂട്ടിങിനെ ഐപാഡും.

പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ ഭാവിയെ ഒന്നല്ല മൂന്നുതവണ സ്റ്റീവ് മാറ്റിമറിച്ചു. 1980 കളുടെ പകുതിയില്‍ മകിന്റോഷ് വഴിയായിരുന്നു ആദ്യം. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച ആ കമ്പ്യൂട്ടര്‍ ഭാവിയിലേക്ക് ലോകത്തെ കൈപിടിച്ച് നടത്തി. 1990 കളുടെ അവസാനം ഐമാക് വഴി സ്റ്റീവ് വീണ്ടും ലോകത്തിന് വഴികാട്ടിയായി. ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറായിരുന്നു പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ ഭാവിദിശയെ അടയാളപ്പെടുത്തിയ മൂന്നാമത്തെ അവസരം, 2010 ലാണ് ഐപാഡ് രംഗത്ത് അവതരിപ്പിച്ചത്.

പേഴ്‌സണല്‍ കമ്പ്യൂട്ടിങ് രംഗം മാത്രമല്ല സ്റ്റീവ് മാറ്റിയെഴുതിയത്. ആനിമേഷന്‍ സങ്കേതത്തിന്റെ യഥാര്‍ഥ സാധ്യതകള്‍ സിനിമാലോകത്തിന് കാട്ടിക്കൊടുത്തത് സ്റ്റീവ് സ്ഥാപിച്ച 'പിക്‌സര്‍' കമ്പനിയാണ്. പിക്‌സര്‍ നിര്‍മിച്ച 'ടോയ് സ്‌റ്റോറി' ഹോളിവുഡിലെ എക്കാലത്തെയും വലിയ ബോക്‌സോഫീസ് വിജയങ്ങളിലൊന്നായി മാറി.

1980 കളുടെ പകുതിയില്‍ ആപ്പളില്‍ നിന്ന് പുറത്താക്കപ്പെട്ട സ്റ്റീവ് സ്ഥാപിച്ച 'നെക്‌സ്റ്റ്' കമ്പനി വികസിപ്പിച്ച കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റവും അതുപയോഗിക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടറുമാണ്, 1990 കളുടെ തുടക്കത്തില്‍ ടിം ബേണേഴ്‌സ് ലീക്ക് 'വേള്‍ഡ് വൈഡ് വെബ്ബ്' വികസിപ്പിക്കാന്‍ അവസരമൊരുക്കിയതെന്ന് അറിയാവുന്നവര്‍ ചുരുക്കം. യൂറോപ്യന്‍ കണികാപരീക്ഷണശാലയില്‍ ഒരു 'നെക്സ്റ്റ്' കമ്പ്യൂട്ടറാണ് ലോകത്തെ ആദ്യ വെബ്ബ് സെര്‍വറായി മാറിയത്. അന്ന് ലഭ്യമായിരുന്ന മറ്റൊരു കമ്പ്യൂട്ടറിനും നെക്‌സ്റ്റിന്റെ ശക്തിയും കഴിവും ഉണ്ടായിരുന്നില്ല.


മൂന്നു ക്ലിക്കിന് ഒരു വിപ്ലവം


ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് സ്റ്റീവ് ഓരോ ഡിജിറ്റല്‍ ഉപകരണവും രൂപപ്പെടുത്തിയത്. സാങ്കേതിക മികവെന്നാല്‍ ലാളിത്യവും ഉപയോഗക്ഷമതയുമാണെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. 'വെറും മൂന്ന് ക്ലിക്കില്‍ നിങ്ങള്‍ക്കാവശ്യമുള്ള ഗാനം കേള്‍ക്കാന്‍ പാകത്തിലൊരു മ്യൂസിക് പ്ലെയര്‍' -എന്നാണ് ആപ്പിള്‍ കമ്പനിയുടെ ഏറ്റവും സൂപ്പര്‍ഹിറ്റ് ഉപകരണമായ ഐപോഡ് സ്റ്റീവ് വിഭാവനം ചെയ്തത്. അതില്‍ വിജയിക്കുക മാത്രമല്ല, അതിന്റെ കൂടുതല്‍ മുന്തിയ വകഭേദങ്ങള്‍ തുടരെ പുറത്തിറക്കുക വഴി, വിനോദത്തെ തികച്ചും വ്യക്തിഗതമാക്കാന്‍ ആപ്പിളിനായി.


ഒരു പുതിയ കണ്ടെത്തലും ആപ്പിള്‍ നടത്തിയിട്ടില്ലെന്നാണ് സ്റ്റീവ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവ ഉപഭോക്താക്കള്‍ നെഞ്ചിലേറ്റി. ആപ്പിള്‍ പുറത്തിറക്കിയ ഉപകരണങ്ങളൊന്നും എങ്ങനെ വേണം എന്ന് ഉപഭോക്താക്കളോട് ആരാഞ്ഞിട്ട് നിര്‍മിച്ചതല്ല. അത് സാധ്യമാകില്ലെന്ന് സ്റ്റീവ് വിശ്വസിച്ചിരുന്നു. ഉപഭോക്താക്കള്‍ അന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത പുതിയ ഉപകരണങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഓരോന്നും പുതിയ അനുഭവങ്ങളാകാന്‍ പോകുന്നവ. അപ്പോള്‍, തനിക്ക് അറിയില്ലാത്ത ഒന്ന് എങ്ങനെ വേണമെന്ന് എങ്ങനെ ഉപഭോക്താക്കളോട് ആരായുമെന്ന് ഒരിക്കല്‍ സ്റ്റീവ് ചോദിക്കുകയുണ്ടായി.

എന്നുവെച്ചാല്‍, മുമ്പ് സൂചിപ്പിച്ചതുപോലെ ഭാവി എങ്ങനെയാകുമെന്ന് കണ്ടെത്തുകയാണ് സ്റ്റീവ് ചെയ്തത്. അത് വെറുതെ സാധിച്ചതല്ല. തീഷ്ണമായ ജീവിതാനുഭവങ്ങളും, എന്തിനെയും തലമുറകള്‍ക്കപ്പുറത്തേക്ക് കാണാനാകുന്ന ക്രാന്തദര്‍ശിത്വവും, പുതുമ സൃഷ്ടിക്കാനുള്ള അടങ്ങാത്ത അഭിനിവേശവുമാണ് സ്റ്റീവിനെ അതിന് പ്രാപ്തനാക്കിയത്. ആ അഭിനിവേശമാണ് ഭൂമുഖത്തെ ഏറ്റവും മൂല്യമേറിയ ടെക്‌നോളജി കമ്പനിയായി ആപ്പിളിനെ മാറ്റിയത്. 351 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ആപ്പിളിന് മുകളില്‍ ഇന്ന് ഒരു കമ്പനി മാത്രമേയുള്ളൂ, എണ്ണഭീമനായ എക്‌സോണ്‍ മൊബില്‍.


ചരിത്രം രചിച്ച കൂട്ടുകെട്ട്


ദത്തെടുക്കപ്പെട്ട ബാല്യവും ഒടുങ്ങാത്ത അലച്ചിലിന്റെ യവ്വനവുമായിരുന്നു സീവിന്റേത്. അവിവാഹിതരായ രണ്ട് സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ (സിറിയന്‍ വംശജനായ അബ്ദുള്‍ഫത്താ ജന്‍ഡാലിയുടെയും ജോവാനി ഷീബിളിന്റെയും) മകനായി 1955 ഫിബ്രവരി 24 ന് ജനിച്ച സ്റ്റീവിനെ, കാലിഫോര്‍ണിയക്കാരായ പോള്‍ ജോബ്‌സ്- ക്ലാര ജോബ്‌സ് ദമ്പതിമാര്‍ ദത്തെടുക്കുകയായിരുന്നു. ആ ദത്തെടുക്കല്‍ നടന്ന് മാസങ്ങള്‍ക്ക് ശേഷം സ്റ്റീവിന്റെ യഥാര്‍ഥ മാതാപിതാക്കള്‍ വിവാഹിതരാവുകയും അവര്‍ക്ക് ഒരു മകള്‍ ജനിക്കുകയും ചെയ്തു-മോന. അവള്‍ യൗവ്വനത്തിലെത്തും വരെ സ്റ്റീവ് തന്റെ സഹോദരനാണെന്ന് അറിഞ്ഞിരുന്നില്ല.


യു.എസ്.ഇലക്ട്രോണിക്‌സ് വ്യവസായത്തിന്റെ തലസ്ഥാനമായിരുന്ന സിലിക്കണ്‍ വാലിയിലെക്ക് ജോബ്‌സ് കുടുംബം കുടിയേറി. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഹ്യുലെറ്റ് പക്കാര്‍ഡിന്റെ പാലോ ഓള്‍ട്ടോ പ്ലാന്റില്‍ ഒരു വേനല്‍ക്കാല ജോലി സ്റ്റീവിന് ലഭിച്ചു. അവിടെ വെച്ചാണ് സ്റ്റീവ് വോസ്‌നികിനെ പരിചയപ്പെടുന്നത്. ടെക് ലോകത്ത് ചരിത്രം രചിക്കാന്‍ പോകുന്ന ഒരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അതെന്ന് അന്ന് ഇരുവരും കരുതിയില്ല.

കോളേജില്‍ ചേര്‍ന്ന സ്റ്റീവ് ആദ്യ ടേം കഴിഞ്ഞപ്പോള്‍ പഠിപ്പ് നിര്‍ത്തി. രക്ഷിതാക്കള്‍ തന്റെ പഠനത്തിന് എത്രമാത്രം കഷ്ടപ്പെടുന്നു എന്ന് മനസിലാക്കി താന്‍ പഠിപ്പ് നിര്‍ത്തുകയായിരുന്നുവെന്ന് പില്‍ക്കാലത്ത് സ്റ്റീവ് പറയുകയുണ്ടായി. 'അറ്റാറി'യെന്ന ഗെയിം നിര്‍മാണക്കമ്പനിയില്‍ സ്റ്റീവ് പിന്നീട് ജോലിക്ക് ചേര്‍ന്നു. ഇന്ത്യയിലേക്ക് യാത്ര പോകാനുള്ള പണം സമ്പാദിക്കലായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം തല മുണ്ഡനം ചെയ്ത് ബുദ്ധമതത്തില്‍ ചേര്‍ന്നിട്ടാണ് സ്റ്റീവ് അമേരിക്കയില്‍ തിരിച്ചെത്തിയത്. ശിഷ്ടജീവിതം മുഴുവന്‍ അദ്ദേഹം ബുദ്ധമത അനുയായിയായിരുന്നു. മത്സ്യം കഴിക്കുന്ന സസ്യഭുക്കും (പെസ്‌കഡേറിയന്‍) ആയിരുന്നു ജീവിതകാലം മുഴുന്‍.

അറ്റാറിയില്‍ സ്റ്റീവ് വീണ്ടും ചേര്‍ന്നതിനൊപ്പം, തന്റെ ചങ്ങാതി വോസ്‌നിക് അംഗമായ ഒരു പ്രാദേശിക കമ്പ്യൂട്ടര്‍ ക്ലബ്ബിലും പ്രവര്‍ത്തനം തുടങ്ങി. അപ്പോഴേക്കും വോസ്‌നിക് സ്വന്തം നിലയ്ക്ക് കമ്പ്യൂട്ടര്‍ രൂപകല്‍പ്പന ചെയ്യാന്‍ തുടങ്ങിയിരുന്നു. കമ്പ്യൂട്ടര്‍ വിറ്റ് എന്തുകൊണ്ട് ജീവിച്ചുകൂടാ എന്ന് ചങ്ങാതിമാര്‍ ആലോചിച്ചു. അങ്ങനെയാണ് 1976 ഏപ്രില്‍ ഒന്നിന് ആപ്പിള്‍ കമ്പനിയുടെ പിറവി. സ്റ്റീവിനും വോസ്‌നികിനും തുല്യ പങ്കാളിത്തവും, റോണ്‍ വയന്‍ എന്ന സുഹൃത്തിന് പത്തുശതമാനം പങ്കാളിത്തവുമായിരുന്നു കമ്പനിയില്‍. വോസ്‌നിക് തന്റെ ഇലക്ട്രോണിക് കാല്‍ക്കുലേറ്ററും സ്റ്റീവ് തന്റെ ഫോക്‌സ്‌വാഗണ്‍ വാഹനവും വിറ്റ് കമ്പനിക്ക് പ്രാരംഭ ഫണ്ട് കണ്ടെത്തി.


ആപ്പിളിന്റെ മധുരം


സ്റ്റീവിന്റെ കിടപ്പുമുറിയിലായിരുന്നു ആപ്പിള്‍ കമ്പനി സ്ഥാപിക്കപ്പെട്ടത്. വീട്ടിലെ ഗാരേജ് കമ്പ്യൂട്ടറുകള്‍ നിര്‍മിക്കാനുള്ള സ്ഥലവുമായി. 'ആപ്പിള്‍ 1' കമ്പ്യൂട്ടറിന്റെ നിര്‍മാണത്തിലൂടെ, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന് കമ്പനി തുടക്കംകുറിച്ചു. 'ആപ്പിള്‍ 1' ന് ശേഷം 'ആപ്പിള്‍ 2'. സാധാരണ ഉപഭോക്താക്കള്‍ വന്‍തോതില്‍ വാങ്ങിയ ആദ്യത്തെ കമ്പ്യൂട്ടറായി ആപ്പിള്‍ 2. 1977 ല്‍ കാലിഫോര്‍ണിയ കമ്പ്യൂട്ടര്‍ മേളയില്‍ അത് ആദ്യമായി അവതരിപ്പിക്കപ്പെട്ടു. ഉയര്‍ച്ചയുടെ നാളുകളായിരുന്നു പിന്നീട്.

1983 ല്‍ 'ഫോര്‍ച്യൂണ്‍ 500' പട്ടികയില്‍ 411 -ാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് ആപ്പിള്‍ ചരിത്രം കുറിച്ചു. ബിസിനസ് ചരിത്രത്തില്‍ ഇത്രവേഗം വളര്‍ച്ച രേഖപ്പെടുത്തിയ ഒരു കമ്പനി അതുവരെ ഉണ്ടായിട്ടില്ല. 1980 കളിലെ ഒരു മൈക്രോസോഫ്ടായി ആപ്പിള്‍ മാറി.


'വെറും 23 വയസ്സുള്ളപ്പോള്‍ എന്റെ സാമ്പാദ്യം ഒരു മില്യണില്‍ കൂടുതലായിരുന്നു. 24-ാം വയസ്സില്‍ അത് പത്ത് മില്യണിലേറെയായി. 25 വയസായപ്പോള്‍ സമ്പാദ്യം നൂറ് മില്യണില്‍ കൂടുതലായി. പക്ഷേ, അതെനിക്ക് പ്രധാനപ്പെട്ടതായിരുന്നില്ല. കാരണം പണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നില്ല എന്റേത്'-അന്നത്തെ ആപ്പിളിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് തന്റെ നേട്ടത്തെക്കുറിച്ച് സ്റ്റീവ് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്.

ആപ്പിളിന്റെ വിജയഗാഥ അവസാനിച്ചില്ല. കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവം സൃഷ്ടിച്ച 'ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്'(ജിയുഐ) വിജയകരമായി ഉപയോഗിച്ച ആദ്യ കമ്പ്യൂട്ടറായ 'മകിന്റോഷ്', സ്റ്റീവിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ പുറത്തിറക്കുന്നത് 1984 ലാണ്. ശരിക്കുള്ള പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ യുഗത്തിലേക്ക് ലോകം പ്രവേശിച്ചത് അതോടെയാണ്.


അവസാനിക്കാത്ത വിജയഗാഥ


പക്ഷേ, സ്റ്റീവിന്റെ ജീവിതത്തിലെ പരീക്ഷണങ്ങളോ വിജയങ്ങളോ അവസാനിച്ചിരുന്നില്ല. ആപ്പിള്‍ അതിന്റെ ഏറ്റവും വലിയ ഉയരങ്ങളിലൊന്നില്‍ നില്‍ക്കുമ്പോള്‍, 1985 ല്‍ സിഇഒ ജോണ്‍ സ്‌കള്ളിയുടെ നേതൃത്വത്തില്‍ നടന്ന 'അട്ടിമറി'യിലൂടെ സ്റ്റീവ് ആപ്പിളിന് പുറത്തായി! ആപ്പിളിനെ തോത്പിക്കാനായി സ്റ്റീവിന്റെ പിന്നീടുള്ള ശ്രമം. അതിനാണ് 1985 ല്‍ 'നെക്സ്റ്റ്' കമ്പനി സ്ഥാപിച്ചത്.


ആ വര്‍ഷം തന്നെ, 'സ്റ്റാര്‍ വാര്‍സ്' സംവിധായകന്‍ ജോര്‍ജ് ലൂക്കാസിന്റെ പക്കല്‍ നിന്ന് പത്ത് മില്യണ്‍ ഡോളറിന് 'ഗ്രാഫിക്‌സ് ഗ്രൂപ്പ്' എന്ന കമ്പനി വിലയ്ക്ക് വാങ്ങി അതിന് 'പിക്‌സര്‍' എന്ന് പുനര്‍നാമകരണം ചെയ്തു. 1995 ല്‍ പിക്‌സര്‍ നിര്‍മിച്ച 'ടോയ് സ്‌റ്റോറി' എന്ന ആനിമേഷന്‍ സിനിമ ആഗോളതലത്തില്‍ സൂപ്പര്‍ഹിറ്റായി. ലോകത്തെമ്പാടും നിന്ന് 350 മില്യണ്‍ ഡോളറായിരുന്നു ആ ചിത്രത്തിന്റെ കളക്ഷന്‍. 'എ ബഗ്‌സ് ലൈഫ്', 'ഫൈന്‍ഡിങ് നെമോ', 'മോണ്‍സ്‌റ്റേഴ്‌സ് ഇന്‍കോ' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ആനിമേഷന്‍ സിനിമകളും പിക്‌സറിലാണ് പിറന്നത്. 2005 ല്‍ ഏഴ് ബില്യണ്‍ ഡോളറിന്് പിക്‌സറിന്റെ കൂടുതല്‍ ഓഹരികള്‍ ഡിസ്‌നി കമ്പനി സ്വന്തമാക്കി.

എന്നാല്‍, പിക്‌സറിനെ പോലെ വിജയമായിരുന്നില്ല നെക്സ്റ്റ് കമ്പനി. ആ കമ്പനിയെ ആപ്പിള്‍ പിന്നീട് സ്വന്തമാക്കി. സ്റ്റീവ് വീണ്ടും ആപ്പിളിലെത്താന്‍ അതു വഴിയൊരുക്കുകയും ചെയ്തു. മാത്രമല്ല, നെക്സ്റ്റ് വികസിപ്പിച്ച സോഫ്ട്‌വേറാണ് 1990 കളുടെ അവസാനം ആപ്പിളിന്റെ സൂപ്പര്‍ഹിറ്റായ 'മാക് ഒഎസ് എക്‌സ്' വികസിപ്പിക്കാനുള്ള അടിത്തറയായത്.

ആപ്പിള്‍ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന 1996 ലാണ് സ്റ്റീവ് വീണ്ടും അവിടെയെത്തുന്നത്. നെക്സ്റ്റ് കമ്പനി ആപ്പിള്‍ വാങ്ങിയതോടെയാണ് സ്റ്റീവിന്റെ മടങ്ങി വരവിന് കളമൊരുങ്ങിയത്. 11 വര്‍ഷത്തിന് ശേഷം ആദ്യമായി താന്‍ സ്ഥാപിച്ച കമ്പനിയില്‍ അദ്ദേഹം കാലുകുത്തുകയായിരുന്നു. 1997 ല്‍ അദ്ദേഹം ആപ്പിളിന്റെ ഇടക്കാല സിഇഒ ആയി ചുമതലയേറ്റു. 2000 ല്‍ സിഇഒ പദവി സ്വീകരിച്ചു.

ആപ്പിളിലേക്കുള്ള രണ്ടാംവരവിന് ശേഷം സ്റ്റീവ് സൃഷ്ടിച്ച ചരിത്രം മാക്ബുക്കുകളുടെയും ഐപാഡിന്റെയും രൂപത്തില്‍ നമ്മുടെ മുന്നിലും, ഐപാഡിന്റെയും ഐഫോണിന്റെയും രൂപത്തില്‍ നമ്മുടെ കീശകളിലും, ഐട്യൂണ്‍ സ്‌റ്റോറിന്റെയും ആപ്പിള്‍ ആപ് സ്റ്റോറിന്റെയും രൂപത്തില്‍ നെറ്റിലുമുണ്ട്.

മുങ്ങുന്ന കപ്പലായിരുന്ന ആപ്പിളിനെയാണ് സ്റ്റീവ് കൈപിടിച്ചുയര്‍ത്തിയത്. അദ്ദേഹത്തിന്റെ ക്രിയാത്മകതയും ഊര്‍ജസ്വലതയും വീണ്ടും ടെക് ലോകത്തിന് വഴികാട്ടിയായി. 1996 ല്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കമ്പനിയെ, സ്റ്റീവ് ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക്‌നോളജി കമ്പനിയാക്കി മാറ്റി.

2004 ല്‍ അര്‍ബുദ ബാധ തിരിച്ചറിഞ്ഞെങ്കിലും സ്റ്റീവ് തന്റെ ദൗത്യത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല. 2011 ആഗസ്ത് 25 ന് ആപ്പിളിന്റെ സിഇഒ പദം സ്റ്റീവ് ഒഴിഞ്ഞപ്പോള്‍ അത് ശരിക്കുമൊരു യുഗത്തിന്റെ അവസാനമായി. ഇപ്പോള്‍ അദ്ദേഹം യാത്രയായിരിക്കുന്നു. പുതിയ ഐഫോണ്‍ (ഐഫോണ്‍ 4എസ്) ആപ്പിള്‍ അവതരിപ്പിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് സ്റ്റീവിന്റെ വിടവാങ്ങല്‍; ഭാവി തലമുറകള്‍ക്ക് ഓര്‍ക്കാന്‍ അസാധാരണമായ ഒരു ജീവിതാധ്യായം അവശേഷിപ്പിച്ചുകൊണ്ട്..!!!