new

Monday, January 16, 2012

സ്റ്റീവിന്റെ മാത്രം വഴികള്‍ !!!




സ്റ്റീവ് ജോബ്‌സിന്റെ വേര്‍പാടിലൂടെ ലോകത്തിന് നഷ്ടമായത് എന്താണ്. സങ്കേതികരംഗത്തെ അതികായനെന്ന് നിസംശയം പറയാം. പക്ഷേ, അത് മാത്രമാണോ. തീര്‍ച്ചയായും അല്ല. ലോകം കണ്ട ഏറ്റവും വലിയ ക്രാന്തദര്‍ശികളിലൊരാള്‍ സ്റ്റീവിലൂടെ നഷ്ടമായിരിക്കുന്നു. സമീപകാല ചരിത്രം സാക്ഷിയായ ഏറ്റവും ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് രൂപംനല്‍കുക വഴി സാങ്കേതികലോകത്തിന് ഭാവിയിലേക്കുള്ള വഴി തുറക്കുയാണ് സ്റ്റീവ് ചെയ്തത്. പെട്ടന്നാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത അസാധാരണമായ ചരിത്രം അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയായിരിക്കുന്നത്.

സ്റ്റീവിന്റെ വഴികള്‍ സ്റ്റീവിന് മാത്രമുള്ളതായിരുന്നു. ആ വിചിത്രവഴികള്‍ക്ക് ഒട്ടേറെ കൈവഴികളുണ്ട്. ഒരു ഉത്പന്നം രൂപകല്‍പ്പന ചെയ്യുന്നത് മുതല്‍, അതിന്റെ പാക്കറ്റ് തയ്യാറാക്കുന്നതു വരെയും, അതിന്റെ ടിവി പരസ്യം തയ്യാറാക്കുന്നത് മുതല്‍ അത് പൊതുജനസമക്ഷം അവതരിപ്പിക്കുന്നത് വരെയും നീളുന്നു സ്റ്റീവിന്റെ ജാഗ്രതയും ശ്രദ്ധയും. ഒരു വിശദാംശവും വിട്ടുപോകാതെയുള്ള കണിശത, തികഞ്ഞ പ്രൊഫഷണലിസം. ഒരു മാനേജ്‌മെന്റ് വിദഗ്ധനും കഴിയാത്തത്ര വലിയ മികവാണ് ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റി ബിരുദം പോലുമില്ലാത്ത സ്റ്റീവ് കാട്ടിയത്.

ഉപഭോക്താവിന് വേണ്ടത്


മാര്‍ക്കറ്റ് റിസര്‍ച്ച് അത്ര ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയല്ല സ്റ്റീവ് ജോബ്‌സ്. ഉപഭോക്താക്കള്‍ക്ക് വേണ്ടതെന്താണെന്ന് അവരോട് ചോദിച്ച് മനസിലാക്കി, അതുപ്രകാരം ഉത്പന്നങ്ങള്‍ മെനയാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല.

ഇക്കാര്യത്തില്‍ സ്റ്റീവ് പറഞ്ഞിരുന്നത് ഇങ്ങനെ : 'എന്താണ് വേണ്ടതെന്ന് ഉപഭോക്താക്കളോട് ചോദിച്ച് മനസിലാക്കിയിട്ട് നിര്‍മാണം നടത്താന്‍ നിങ്ങള്‍ക്കാവില്ല. കാരണം, നിങ്ങളുടെ ഉപകരണം എത്തുമ്പോഴേക്കും ഉപഭോക്താക്കള്‍ പുതിയ വേറെ എന്തിന്റെയെങ്കിലും പിന്നാലെ പോയിട്ടുണ്ടാകും'.

കലാസൃഷ്ടിയുടെ കാര്യത്തിലായാലും ടെക്‌നോളജിയിലായാലും സര്‍ഗാത്മകതയെന്നത് വ്യക്തിഗതമായ സംഗതിയാണ്. ആസ്വാദകരുടെ താത്പര്യങ്ങള്‍ ആരാഞ്ഞിട്ട് ഒരു ചിത്രകാരന് തന്റെ സൃഷ്ടി നടത്താനൊക്കുമോ. ഹെന്‍ട്രി ഫോര്‍ഡ് ഒരിക്കല്‍ പറഞ്ഞു: 'എന്റെ കസ്റ്റമേഴ്‌സിനോട് എന്താണ് ആവശ്യമെന്ന് ഞാന്‍ ചോദിച്ചിരുന്നെങ്കില്‍, വേഗമേറിയ കുതിരയെ വേണമെന്ന് ഒരുപക്ഷേ അവര്‍ പറഞ്ഞേനെ'.

എന്നുവെച്ചാല്‍, ഇത്തരം കാര്യങ്ങളില്‍ ജന്മപ്രേരണയാകണം മാര്‍ഗദര്‍ശിയെന്ന് സാരം. സ്റ്റീവ് ആ വഴി തന്നെയാണ് സ്വീകരിച്ചത്. ഉപഭോക്താക്കള്‍ എന്താകും സ്വീകരിക്കുകയെന്ന് മുന്‍കൂട്ടിയറിയുന്ന അസാധാരണ പ്രതിഭയായിരുന്നു സ്റ്റീവെന്ന്, അദ്ദേഹം പുറത്തിറക്കിയ ഉത്പന്നങ്ങള്‍ നേടിയ വിജയം വ്യക്തമാക്കുന്നു.

2001 ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഐതിഹാസിക ഉത്പന്നമായ ഐപോഡിന്റെ കാര്യമെടുക്കാം. എംപിത്രീ പ്ലെയറുകള്‍ക്ക് അത്രകാലവും വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. എന്നാല്‍, ഐപോഡ് അക്കാര്യം തിരുത്തിക്കുറിച്ചു. കമ്പ്യൂട്ടിങിന്റെയും സംഗീതവ്യവസായത്തിന്റെയും ശിരോലിഖിതം ഒരേസമയം മാറ്റി മറിക്കുന്ന ഒന്നായി ഐപോഡ് മാറി.

ഐപോഡ് മാത്രമല്ല, അതിന്റെ വികസിപ്പിച്ച രൂപമായ ഐഫോണും, ഐഫോണിന്റെ ചുവടുപിടിച്ച് രംഗത്തെത്തിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡും ഉപഭോക്താക്കള്‍ നെഞ്ചിലേറ്റു വാങ്ങി.

രഹസ്യം, പരമരഹസ്യം

ഓരോ പുതിയ ഉത്പന്നവും അതീവരഹസ്യമായാണ് ആപ്പിള്‍ രൂപകല്‍പ്പന ചെയ്യുന്നത്. രഹസ്യം പുറത്തുപോകാതിരിക്കാനായി, പ്രതിരോധ സ്ഥാപനങ്ങളിലേതുപോലുള്ള മുന്‍കരുതലുകളാണ് സ്റ്റീവ് കൈക്കൊള്ളുക. ഒരു ഉത്പന്നത്തിന്റെ വിവിധ ഭാഗങ്ങള്‍ ചിട്ടപ്പെടുത്തുക വ്യത്യസ്ത ഗ്രൂപ്പുകളാകും. പക്ഷേ, ഏത് ഉത്പന്നത്തിനായാണ് തങ്ങള്‍ ജോലിയെടുക്കുന്നതെന്ന് അവര്‍ അറിയുക ആ ഉത്പന്നം സ്റ്റീവ് പൊതുവേദിയില്‍ അവതരിപ്പിക്കുമ്പോഴാകും.

ആപ്പിളിന്റെ ഉത്പന്നം ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ഒരു 'സ്‌പെഷല്‍ ഈവന്റി'നുള്ള ക്ഷണം മാധ്യമങ്ങള്‍ക്കും വിഐപികള്‍ക്കും ആപ്പിളിന്റെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗം അയയ്ക്കുന്നു. എന്നാല്‍, എന്താണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ഒരു സൂചനയും ആപ്പിള്‍ നല്‍കില്ല. സ്വാഭാവികമായും, ടെക് ബ്ലോഗുകളും ഓണ്‍ലൈന്‍ സൈറ്റുകളുമെല്ലാം ആപ്പിള്‍ എന്താണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ചര്‍ച്ച ചെയ്യാന്‍ തുടങ്ങുന്നു. വരാന്‍ പോകുന്ന ഉത്പന്നത്തിന് കോടിക്കണക്കിന് ഡോളറിന്റെ പബ്ലിസിറ്റിയാണ് ഇതുവഴി മുന്‍കൂറായി നേടാനാവുക.

ആപ്പിളിന്റെ പ്രശസ്തമായ റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുടങ്ങാനായി സ്റ്റീവ് റിക്രൂട്ട് ചെയ്തത് റോണ്‍ ജോണ്‍സണെയാണ്. ഇത്തരമൊരു നീക്കം ആപ്പിള്‍ നടത്തുന്ന കാര്യം പുറത്തറിയാതിരിക്കാന്‍, യഥാര്‍ഥ പേര് മറച്ചുവെച്ചാണ് ജോണ്‍സണ്‍ മാസങ്ങളോളം പ്രവര്‍ത്തിച്ചത്. ആപ്പിളിന്റെ ഫോണ്‍ ഡയറക്ടറിയില്‍ പോലും യഥാര്‍ഥ പേരിലല്ല അദ്ദേഹത്തിന്റെ നമ്പര്‍ നല്‍കിയിരുന്നത്.

2007 ജനവരിയില്‍ ഐഫോണ്‍ അവതരിപ്പിക്കുമ്പോള്‍, സാന്‍ ഫ്രാന്‍സിസ്‌കോയിലെ വേദിയില്‍ ഐഫോണിന്റെ എല്ലാ പരസ്യബാനറുകളും കറുത്ത ക്യാന്‍വാസിനാല്‍ മറച്ചിരുന്നു. മണിക്കൂറുകള്‍ നീളുന്ന അവതരണത്തിനൊടുവില്‍ സ്റ്റീവ് ഐഫോണിന്റെ കാര്യം പരാമര്‍ശിക്കുമ്പോഴാണ് ബാനറുകളും പരസ്യവാക്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങാന്‍ ആരംഭിച്ചത്. ഒറ്റയടിക്ക് ലോകം ഐഫോണ്‍ യുഗത്തിലേക്ക് കടന്നു.

വേഷം ഒന്ന്, ഉത്പന്നങ്ങള്‍ പലത്


പുതിയ ഉത്പന്നം ഏതായിരിക്കുമെന്ന കാര്യം രഹസ്യമായിരിക്കുമെങ്കിലും, സ്റ്റീവ് ഏത് വേഷത്തിലാകും സ്റ്റേജിലെത്തുകയെന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒരേ വേഷത്തിലാണ് സ്റ്റീവിനെ സ്റ്റേജില്‍ കണ്ടിട്ടുള്ളത്. കറുത്തനിറമുള്ള കോളറില്ലാത്ത സെന്റ് ക്രോയിക്‌സ് സ്വിറ്റര്‍, നീലനിറമുള്ള ലെവി 501 ജീന്‍സ്, ന്യൂ ബാലന്‍സ് 991 ഷൂസ്.

സ്റ്റീവിന്റെ അഭിരുചികള്‍ പ്രതിഫലിപ്പിക്കുന്നത് തന്നെയാണ് ഈ വേഷം. ശരിക്കും ആപ്പിളിന്റെ കോര്‍പ്പറേറ്റ് ബ്രാന്‍ഡിങ് ആയി മാറി ആ വേഷം. വേഷവിതാനങ്ങളില്‍ അത്ര ശ്രദ്ധിക്കുന്നയാളല്ല താനെന്ന് സ്റ്റീവ് സുഹൃത്തുക്കളോട് പറയുമായിരുന്നു. ആ 'അശ്രദ്ധ'യാണോ സ്‌റ്റേജിലും കണ്ടിരുന്നത്.

ജീവിതവീക്ഷണം

സാങ്കേതികവിദ്യയില്‍ അഭിരുചിയുള്ള ഹിപ്പികളില്‍ പെടുത്താവുന്ന ചെറുപ്പക്കാരനായിരുന്നു 1960 കളിലും 1970 കളിലും സ്റ്റീവ്. 'അറ്റാറി'യെന്ന ഗെയിം നിര്‍മാണകമ്പനിയില്‍ സ്റ്റീവ് ജോലിക്ക് ചേരുന്നത് തന്നെ, ഇന്ത്യ സന്ദര്‍ശിച്ച് തന്റെ ഗുരുവിനെ കാണാനാണ്.

1974 ല്‍ ഇന്ത്യയിലെത്തിയ സ്റ്റീവ് സുഹൃത്തിനൊപ്പം ഹിമാലന്‍ താഴ്‌വര സന്ദര്‍ശിച്ചു. ദാരിദ്യത്തിന്റെയും ഇല്ലായ്മയുടെയും യഥാര്‍ഥ മുഖം ആ ചെറുപ്പക്കാരന്‍ ഇന്ത്യയില്‍ കണ്ടു. തന്റെ ജീവിതവീക്ഷണം രൂപപ്പെടുത്താന്‍ ഏറെ സഹായിച്ച ഒന്നായിരുന്നു ആ സന്ദര്‍ശനം. അക്കാലത്ത് എല്‍എസ്ഡി (Lysergic acid diethylamide) എന്ന മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സ്റ്റീവ് സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് സ്റ്റീവ് മടങ്ങിയെത്തുന്നത് ബുദ്ധമതം സ്വീകരിച്ചിട്ടാണ്. ശിഷ്ടജീവിതം മുഴുവന്‍ ബുദ്ധമത വിശ്വാസിയായിരുന്നു അദ്ദേഹം. അതെപ്പറ്റി സ്റ്റീവ് പറഞ്ഞിട്ടുള്ളത് ഇങ്ങനെ: 'ഞാന്‍ ജീവതത്തില്‍ കൈക്കൊണ്ട പ്രധാനപ്പെട്ട രണ്ടോ മൂന്നോ തീരുമാനങ്ങളില്‍ ഒന്നാണിത്'.

ഇരുപത്തിമൂന്നാം വയസ്സില്‍ കോടീശ്വരനായ വ്യക്തിയാണ് സ്റ്റീവ്. പക്ഷേ, പണം സ്റ്റീവിന് ഒരിക്കലും പ്രധാനപ്പെട്ടതായി തോന്നിയിട്ടില്ല. 'വാള്‍സ്ട്രീറ്റ് ജേര്‍ണലി'ന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റീവ് പറഞ്ഞു: 'ഏറ്റവും സമ്പന്നനെന്ന നിലയ്ക്ക് സെമിത്തേരിയില്‍ കിടക്കുന്നതില്‍ കാര്യമില്ല....അത്ഭുതകരമായ എന്തെങ്കിലും ചെയ്തു എന്ന് കരുതി ദിവസവും കിടക്കാന്‍ പോകുന്നതിലാണ് കാര്യം....എനിക്ക് പ്രധാനം അതാണ്'.

ഡിസൈന്‍ എന്നാല്‍ ലാളിത്യം

ആപ്പിള്‍ ഉത്പന്നങ്ങളുടെ ഡിസൈന്‍ എങ്ങനെ ഇത്തരത്തില്‍ ആകര്‍ഷകമാകുന്നു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്. സ്റ്റീവിനെ സംബന്ധിച്ചിടത്തോളം ഡിസൈന്‍ എന്നത് ചമയം (ഡെക്കറേഷന്‍) അല്ലായിരുന്നു. ചമയമെന്നത് ഒരു ഉത്പന്നത്തിന്റെ പുറംമോടിയാണ്. നിറവും സ്‌റ്റൈലുമെല്ലാം അതിന്റെ ഭാഗമാണ്. സ്റ്റീവിന് ഡിസൈന്‍ എന്നത് ഒരു ഉപകരണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഡിസൈനെന്നാല്‍, ഉത്പന്നത്തിന്റെ 'പ്രവര്‍ത്തനം' (ഫങ്ഷന്‍) ആണെന്ന് സ്റ്റീവ് ലോകത്തിന് ബോധ്യമാക്കിക്കൊടുത്തു.

എന്നുവെച്ചാല്‍, ഒരു ഉപകരണത്തിന്റെ ലാളിത്യമാണ് അതിന്റെ ഡിസൈനിന്റെ കാതലെന്ന് സ്റ്റീവ് വിശ്വസിച്ചു. ഉപകരണങ്ങള്‍ ഉപയോഗിക്കുന്നയാളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് സ്റ്റീവിന് നിര്‍ബന്ധമുണ്ടായിരുന്നു.

'മൂന്ന് ക്ലിക്കുകൊണ്ട് ഒരാള്‍ ആഗ്രഹിക്കുന്ന ഗാനം കേള്‍ക്കാന്‍ സാധിക്കണം'-എന്നാണ് ഐപോഡിനെക്കുറിച്ച് സ്റ്റീവിനുണ്ടായിരുന്ന കാഴ്ചപ്പാട്. അവസാനം പുറത്തുവന്ന ഉത്പന്നം അത്തരത്തിലുള്ളത് തന്നെയായിരുന്നു. എഫ്എം റേഡിയോ, റിക്കോര്‍ഡിങ് മുതലായ സംഗതികളും ഐപോഡില്‍ ആദ്യം ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു. പക്ഷേ, അതൊക്കെ ഒഴിവാക്കി തികച്ചും ലളിതമായ ഒരു മ്യൂസിക് പ്ലെയറാക്കി ഐപോഡിനെ പുറത്തിറക്കുകയായിരുന്നു.

'വണ്‍ മോര്‍ തിങ്....'

ആപ്പിളിന്റെ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങുകളില്‍ സ്റ്റീവ് പ്രത്യക്ഷപ്പെടുക, കണിശതയോടെയുള്ള റിഹേഴ്‌സലിന് ശേഷമായിരിക്കും. എല്ലാം പറഞ്ഞുതീര്‍ന്നുവെന്ന പ്രതീതി സൃഷ്ടിച്ച ശേഷം, അവസാനം സ്റ്റീവ് ഇങ്ങനെ പറയും :'വണ്‍ മോര്‍ തിങ്...'. ആ 'വണ്‍ മോര്‍ തിങി'ലാകും ആപ്പിളിന്റെ പുതിയ ഉത്പന്നമെന്തെന്ന് സ്റ്റീവ് വെളിപ്പെടുത്തുക.


2000 ലെ മാക്‌വേള്‍ഡ് സമ്മേളനത്തില്‍ 'മാക് ഒഎസ് എക്‌സ്' അവതരിപ്പിക്കപ്പെട്ടു. ആ ഓപ്പറേറ്റിങ് സിസ്റ്റം എങ്ങനെയൊക്കെ പേഴ്‌സണല്‍ കമ്പ്യൂട്ടിങിനെ മാറ്റിമറിക്കാന്‍ പോകുന്നുവെന്ന സുദീര്‍ഘമായ അവതരണത്തിന് ശേഷം, മടങ്ങാനൊരുങ്ങവെ സ്റ്റീവ് പറഞ്ഞു, 'വണ്‍ മോര്‍ തിങ്...'!!!.

ആപ്പിളിന്റെ ഇടക്കാല സിഇഒ (iCEO) എന്ന പദവിയില്‍ നിന്ന് താന്‍ ശരിക്കും സിഇഒ ആകുന്നു എന്നതായിരുന്നു ആ പ്രഖ്യാപനം. സദസ്സ് കരഘോഷത്തോടെ ആ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. 1996 ല്‍ ആപ്പിളില്‍ വീണ്ടുമെത്തിയ സ്റ്റീവ്, കമ്പനിയുടെ ഇടക്കാല സിഇഒ പദവിയാണ് അതുവരെ വഹിച്ചിരുന്നതെന്ന് പലരും തിരിച്ചറിഞ്ഞത് ആ പ്രഖ്യാപനവേളയിലായിരുന്നു! സ്റ്റീവിന്റെ 'വണ്‍ മോര്‍ തിങി'ലൂടെ പുറത്തു വന്നവയില്‍ പവര്‍ബുക്ക് ജി4, ഐപോഡ് ടച്ച്, ഫെയ്‌സ്‌ടൈം വീഡിയോ കോളിങ് സംവിധാനം ഒക്കെ ഉള്‍പ്പെടുന്നു.

No comments:

Post a Comment